തിരയല്‍

Thursday 10 July 2014

അറിയാത്തവര്‍ അറിയട്ടെ ...........

കരിന്തണ്ടന്‍.

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പല തല്ലിപ്പൊളികളെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ പോലുള്ള യഥാര്‍ത്ഥ മഹാന്മാരെ നാം
വിസ്മൃതിയില്‍ ആഴ്ത്തി.

കേരളത്തിലെ മലബാര്‍ മേഖലയെയും കര്ന്നാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്റെ പുറകിലെ ബുദ്ധി കേന്ദ്രവുമായ കരിന്തണ്ടനെ സൌകര്യ പൂര്‍വ്വം മറന്നു.

കോഴിക്കോട് താമരശ്ശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്റെ അടിവാരത്ത് ചിപ്പിലിത്തോട് ഭാഗത്തായിരുന്നു പണിയ കുടുംബത്തില്‍ ജനിച്ച കരിന്തണ്ടന്റെ വീട്.

കരിന്തണ്ടന്‍റെ നാടിനു മുകളില്‍ ഉള്ള മൂന്ന് മലകള്‍ തന്നെയായിരുന്നു ഭാരതത്തെ നന്നായി കൊള്ളയടിച്ച ബ്രിട്ടീഷുകാര്‍ക്ക് മൈസൂരില്‍ പോയി ടിപ്പുവിനെ ഒതുക്കാനും ഉള്ള തടസ്സം. മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാത വെട്ടി കോഴിക്കോട് നിന്നും സേനയെ മൈസൂരില്‍ എത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ പണികള്‍ പലതും നോക്കി. എന്നാല്‍ റോഡിനു വേണ്ടി സര്‍വേ നടത്താന്‍ അവരുടെ എന്ജിനീയര്മാര്‍ക്ക് മല തടസ്സമായി നിന്ന്. പലരും പാമ്പ്‌ കടി കൊണ്ടും മറ്റു വന്യജീവികളുടെ ആക്രമണത്തിലും കാലപുരിക്ക് എത്തി.

അങ്ങനെ ബ്രിട്ടീഷുകാര്‍ അന്തം വിട്ട് മലയടിവാരത്തില്‍ നില്‍ക്കവേയാണ് എന്നും ഒരു കറുത്തവന്‍ സുഖമായി മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. ഇരുചെവി അറിയാതെ അവര്‍ കരിന്തണ്ടന്‍റെ സഹായം തേടി.

വളരെ വിചിത്രമായ ഒരു രീതിയിലായിരുന്നു, അഥവാ എല്ലാ ബ്രിട്ടീഷ് എന്ജിനീയര്മാരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കരിന്തണ്ടന്‍ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ മാര്‍ക്ക് ചെയ്തു സായിപ്പിന് നല്‍കിയത്. വളരെ ലളിതമായിരുന്നു കരിന്തണ്ടന്‍ കാഴ്ച വച്ച രീതി.

അയാള്‍ ആടുമാടുകളെ പേടിപ്പിച്ചു ഓടിച്ചു. മൃഗങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റവും ലളിതവും കയറ്റം താരതമ്യേന കുറഞ്ഞതും ആയ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. ദിവസങ്ങള്‍ക്കുള്ളില്‍ പാത വെട്ടാനുള്ള മാര്‍ക്കിംഗ് വിദ്യാസമ്പന്നരായ എന്ജിനീയര്‍മാരെ ലജ്ജിപ്പിച്ചു കൊണ്ട് കരിന്തണ്ടന്‍ പൂര്‍ത്തിയാക്കി.

അടിവാരത്ത് നിന്നും ലക്കിടിയിലെക്ക് നിസ്സാരമായ സമയം കൊണ്ട് റോഡ്‌ വെട്ടാന്‍ ഒരു കറു കറുത്ത ഇന്ത്യാക്കാരന്‍ മാര്‍ക്ക് ചെയ്തത് ബ്രിട്ടീഷ് എന്ജിനീയര്മാര്‍ക്കും കൂടെ വന്ന ശിങ്കിടികളായ നാടന്‍ കറുത്ത സായിപ്പന്മാര്‍ക്കും വല്ലാത്ത ക്ഷീണമായി. തങ്ങള്‍ പരാജയപ്പെട്ട സ്ഥലത്ത് ഒരു നാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് അവരെ നാണം കെടുത്തി.

കരിന്തണ്ടനാണ് വഴി മാര്‍ക്ക് ചെയ്തതെന്ന് നാളെ പുറം ലോകം അറിയുന്നത് ഒഴിവാക്കാന്‍ അവര്‍ കരിന്തണ്ടനെ വകവരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ നേര്‍ക്ക്‌ നേരെ കരിന്തണ്ടനോട് എട്ട് മുട്ടാന്‍ ധൈര്യമുള്ളവര്‍ ആരും കൂട്ടത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് കരിന്തണ്ടനെ ചതിയില്‍ വക വരുത്താനുള്ള വഴികള്‍ സായിപ്പന്മാര്‍ ആലോചിച്ചു.

അങ്ങനെ അതിനു മുന്നോടിയായി വൈകുന്നേരം മൃഗങ്ങളെയും കൊണ്ട് കരിന്തണ്ടന്‍ അടിവാരത്തെക്ക് തിരിച്ചു പോകുന്നത് ഒഴിവാക്കാന്‍ കാട്ട് ചോലയില്‍ കുളിക്കാന്‍ ഇറങ്ങിയ സമയം നോക്കി കരിന്തണ്ടന്‍ അഴിച്ചു വച്ച ആചാര വള സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം മോഷ്ടിക്കപ്പെട്ടു. അവര്‍ കണക്ക് കൂട്ടിയത് പോലെ തന്നെ വള ഇല്ലാതെ സമുദായാംഗങ്ങളുടെ മുന്നിലേക്ക് പോകാന്‍ പറ്റാത്ത കരിന്തണ്ടന്‍ നഷ്ടപ്പെട്ട വളയും തിരഞ്ഞുകൊണ്ട്‌ കാട്ടില്‍ തന്നെ രാത്രി കഴിച്ചു.

ഇതിനിടയില്‍ രാത്രിയുടെ മറവു പറ്റി സായിപ്പ എന്ജിനീയരുടെ കള്ള തോക്ക് ആ മിടുക്കന്റെ ജീവന്‍ കവര്‍ന്നു.

പതുക്കെ പതുക്കെ നാട്ടുകാരായ തൊഴിലാളികളില്‍ നിന്നും ജനം സത്യമറിഞ്ഞുവെങ്കിലും പിന്നോക്കക്കാരായ പണിയ വിഭാഗത്തിനു അന്നത്തെക്കാലത്ത് ഒരു ബ്രിട്ടീഷ്കാര്നെതിരെ എന്ത് ചെയ്യാന്‍ കഴിയും...? കടുത്ത ജാതി ചിന്തയും അനാചാരവും കൊടി കുത്തി വാണ കാലമായതു കൊണ്ട് മറ്റു നാട്ടുകാരും കരിന്തണ്ടനു വേണ്ടി സംസാരിച്ചില്ല. അങ്ങനെ പതുക്കെ പതുക്കെ കരിന്തണ്ടന്‍ വിസ്മൃതിയിലാണ്ടു.

മറ്റൊരു നെറികേട് കൂടി പിന്നീട് ഭാരത മക്കള്‍ ആ പുണ്യാത്മാവിനോട് ചെയ്തു. ഇടയ്ക്കിടെ താമരശ്ശേരി ചുരത്തില്‍ ഉണ്ടാകുന്ന കുന്നിടിചിലുകളും വാഹനാപകടങ്ങളും കരിന്തണ്ടന്‍റെ ആത്മാവ് കോപിച്ചതാണ് എന്ന് വ്യാഖ്യാനിച്ച് ലക്കിടിയില്‍ കരിന്തണ്ടന്‍റെ ആത്മാവിനെ ആവാഹിചെന്ന പേരില്‍ ഒരു ചങ്ങലയെ മരത്തില്‍ ബന്ധിച്ചു. വിരോധാഭാസമെന്നു പറയട്ടെ ഈ ചങ്ങലമരം കൂടി ഇല്ലായിരുന്നുവെങ്കില്‍ കരിന്തണ്ടന്‍ പൂര്‍ണ്ണ വിസ്മൃതിയില്‍ ആയി പോവുമായിരുന്നു. ഈ മരം മാത്രമാണിപ്പോള്‍ ഭൂമിയില്‍ കരിന്തണ്ടനു ഉള്ള സ്മാരകം.

മഹാന്മാരെ വിസ്മൃതിയില്‍ ആഴ്ത്തി മോഷ്ടാക്കളെയും അഴിമതിക്കാരെയും ദേശ ദ്രോഹികളെയും മഹാന്മാരാക്കി വാഴ്ത്തുന്ന സമകാലീക ലോകം കരിന്തണ്ടനെ ആദരിക്കും എന്ന് കരുതുക വയ്യ. എന്ന് കരുതി അദ്ദേഹത്തെ ആചാര്യനായി കാണുന്നതിനു അതൊന്നും എനിക്കൊരു തടസ്സമാവുന്നും ഇല്ല... നാട്ടറിവുകളുടെ കുലപതിയെ നമിക്കുന്നു.